റിസ : ആറാം ഭാഗം
എന്റെയും പാക്കിസ്ഥാനി നവാസിന്റെയും തൊഴിൽ ദിനങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു.
മാസത്തിൽ പതിനഞ്ചു ദിവസം എനിക്ക് പുല്ലുവണ്ടിയിൽ പോകാം. അടുത്ത പതിനഞ്ചു ദിവസം നവാസിന്റെ ഊഴമായിരിക്കും. അതായത് ഞാനും നവാസും മാസത്തിൽ പതിനഞ്ചു ദിവസം വീതം തോട്ടത്തിൽ പണിയെടുക്കണം എന്നർത്ഥം.
അങ്ങിനെ എന്റെ ഊഴം വന്നു. ആദ്യദിവസം പുല്ലുവിറ്റു വന്നശേഷം വൈകുന്നേരത്തെ പുല്ലരിയലും കുളിയുമൊക്കെ കഴിഞ്ഞു അന്ന് വിറ്റുകിട്ടിയ പണവുമായി മജ്‌ലിസിൽ അർബാബിന്റെ വരവും കാത്തിരിക്കുകയാണ്. എന്റെ അങ്കലാപ്പും പരിഭ്രമവും മനസ്സിലാക്കിയതുകൊണ്ടോ എന്തോ, നവാസ് ഒരു ചിരിയോടെ പുറത്തേക്കിറങ്ങിപ്പോയി.
കണക്കു ബുക്കും വിറ്റുവരവും അർബാബിന്റെ മുന്നിൽ വച്ചു. ഭക്ഷണത്തിന് അനുവദിച്ചിട്ടുള്ള അഞ്ഞൂറ് ബൈസയിൽ (ഒമാനി പൈസക്ക് ബൈസ എന്നാണ് പറയുക) നിന്നും ഒരു ജൂസും കേക്കും മാത്രം കഴിച്ചതിന്റെ ബാക്കി മുന്നൂറ്റി അമ്പത് ബൈസയും കൂടി അന്നത്തെ കളക്ഷനിൽ കൂട്ടിയിട്ടും കണക്കിൽ കുറയുമോ എന്ന പേടി നല്ലോണം ഉണ്ട്. പുല്ല് വിലകുറക്കാതെ വിറ്റുതീർന്നു എന്നതാണ് ആകെയുള്ള സമാധാനം.
അർബാബ് വന്നപാടെ ഒരാർത്തിയോടെ പണം എണ്ണി. ആ മുഖം വികസിച്ചു. എന്നാലും ചുണ്ടിൽ ഊറിയ ചിരി ഒരു ഗൗരവത്തിൽ മറച്ചു. കണക്കുപുസ്തകത്തിൽ നോക്കി കൊണ്ടുപോയ പുല്ലിന്റെ കണക്കുകൾ വിരലുകളിൽ കൂട്ടി.
കാശ് കണക്കിൽ കൂടുതൽ കാണുന്നുണ്ടല്ലോ എന്ന സംശയത്താൽ വീണ്ടും കൂട്ടി. ഒടുവിൽ പത്ത് വിരലുകളിൽ കൂട്ടിയിട്ടും ശരിയുത്തരം കിട്ടുന്നില്ലെന്ന് തോന്നിയപ്പോൾ പണപ്പെട്ടിയിൽ നിന്നും കുറച്ചു കല്ലുകൾ എടുത്ത് പരവതാനിയിൽ നിരത്തി. അവ ഒരു പ്രത്യേക ക്രമത്തിൽ മുന്നോട്ടും പിന്നോട്ടും നീക്കി വിരലിൽ കൂട്ടലും കിഴിക്കലും തുടർന്നു.
അവസാനം ആ വായിൽ നിന്നും രണ്ട് വാക്കുകൾ അടർന്നു.
ഇസാബ് കുല്ലു സൈൻ.. അൽഹംദുൽ ലില്ലാഹ്..
കണക്ക് എല്ലാം ശരിയാണെന്നാണ് പറയുന്നത്. കണക്കായിപ്പോയെന്ന് ഞാനും ഉള്ളിൽ പറഞ്ഞു.
പതിനഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും കണക്കിലെ കളികളെല്ലാം മനസ്സിലായി. മാർക്കറ്റിൽ പുല്ലിന് ഡിമാന്റ് ഉള്ള ദിവസമായാലും ചളിപ്പാണെന്നും വിലകുറച്ച് വിറ്റുവെന്നും നുണ പറയണം. ഒരു റിയാലിന് അഞ്ചുകെട്ട് വിറ്റാലും ആറ് കെട്ട് വിറ്റുവെന്ന് സമർത്ഥിക്കണം. അർബാബിന് കണക്കിന് മാത്രം കൊടുത്ത് ബാക്കി പോക്കറ്റിലിടണം. ഇതൊക്കെയാണ് നമ്മുടെ കഷ്ടപ്പാടിനുള്ള പ്രതിഫലം. അല്ലാതെ അർബാബിൻെറ ഭാഗത്തുനിന്ന് യാതൊരു കാരുണ്യവും പ്രതീക്ഷിക്കണ്ട.
അങ്ങിനെ ഇടവിട്ടിടവിട്ട് ഹിന്ദിയും പാക്കിസ്ഥാനിയും കൂടി അർബാബിനെ കണക്കിന് പറ്റിച്ചുകൊണ്ടിരുന്നു.
ഇടവേളകളിൽ വേനലും വെയിലും വന്നു. പൊടിക്കാറ്റും ഹിമക്കാറ്റും വീശി. മഞ്ഞും തണുപ്പും വന്നപ്പോൾ സദർ മരങ്ങളിൽ ജിറാദ് എന്ന് വിളിക്കുന്ന വെട്ടുകിളിക്കൂട്ടങ്ങൾ രാവും പകലും കരഞ്ഞു. കൊച്ചുകുട്ടികൾ അവയെ പിടിച്ചു ചുട്ടുതിന്നു.
വീട്ടിൽ നിന്നും കത്തുകളൊക്കെ വരാറില്ലെ എന്ന ചോദ്യത്തോടെ അവിചാരിതമായി ഒരു ഉച്ഛനേരത്ത് ജേഷ്ഠൻ കയറിവന്നു. വിളറിയ മുഖം. ആപാദചൂഡം അഗാധമായ വിഷാദം.
ഇന്നലെ എനിക്കൊരു കത്തുണ്ടായിരുന്നു.. വാപ്പാക്ക് അസുഖം കൂടുതലാണെന്ന്.. മുഖവുരയില്ലാതെ ജേഷ്ഠൻ പറഞ്ഞു നിർത്തി. ആ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ പന്തികേട് മണത്തു.
ഇന്ന് ഒരു ടെലഗ്രാം വന്നു.. ഇന്നലെ അയച്ചതാണ്.. ജേഷ്ഠന്റെ വാക്കുകൾ മുറിഞ്ഞു: വാപ്പ പോയി...
ജിറാദുകൾ നിശബ്ദരായി. എനിക്ക് ചുറ്റുപാടും ഉള്ള എല്ലാ ഒച്ചകളും നിലച്ചു. ഫാനിന്റെ കറക്കം മാത്രം
ഇങ്ങള് ഇങ്ങട്ട് ഇരിക്കിം.. ഞങ്ങടെ ഏല്ലാരടേം ഇമ്മേം ബാപ്പേം ഒക്കെ ഇങ്ങനന്യാ പോയത്...
ആല്യേമുട്ടിയും മൊല്ലാക്കയും കൂടി ജേഷ്ഠനെ കറങ്ങുന്ന ഫാനിന്റെ മുന്നിൽ പിടിച്ചിരുത്തി വിയർപ്പാറ്റി.
ആറുമാസം മുമ്പുള്ള ഒരു പ്രാതകാലം വന്നു ഓർമ്മയുടെ വാതിൽ തുറന്നു. യാത്ര പറഞ്ഞിറങ്ങിയ നേരം പതിവിനു വിപരീതമായി കാറ് നിർത്തിയിട്ട ഇടവഴിവരെ വാപ്പയും കൂടെ വന്നു. കാറിൽ കയറാൻ നേരം കൈപ്പടം പിടിച്ചമർത്തി:
എന്നാ പോയി വാ.. തിരിച്ചു വരുന്നതുവരെ ഇരിക്കാൻ ആവതുണ്ടാവോന്നൊന്നും അറീല്യ..
കിതപ്പുകൊണ്ട് ആ വാക്കുകൾ മുറിഞ്ഞു. ഉമ്മ തട്ടം കൊണ്ട് കണ്ണുകൾ ഒപ്പി.
മഗ്‌രിബ് നമസ്കാരത്തിന് ശേഷം മെസ്സിലെ പള്ളിയിൽ വച്ച് മയ്യത്ത് നിസ്കരിച്ചു. മൊല്ലാക്കയുടെ നേതൃത്വത്തിൽ മൗലൂദ് ഓതി.
ഒന്നുരണ്ട് കുറി കൂടി വാപ്പയുടെ അവസാനകാലത്തെ വിശേഷങ്ങളോടെ വന്ന കത്തുകളിൽ ഉമ്മയും പെങ്ങന്മാരും പോയ സൗഭാഗ്യ കാലമോർത്ത് കണ്ണീർ വാർത്തു. ക്രമേണ ഓർമ്മകൾക്ക് നിറം മങ്ങി. വാപ്പ പള്ളിമുറ്റത്ത് മീസാങ്കല്ലുകൾക്കടിയിൽ മറ്റൊരു ലോകത്തിലേക്ക് കൺതുറക്കാനായി മഹാനിദ്രയിൽ ലയിച്ചു.
വേനൽ തലകാട്ടിത്തുടങ്ങി.
ഒരിക്കൽ പുല്ലുമായി മസ്‌ക്കറ്റിനെ ലക്ഷ്യം വച്ച് പുറപ്പെട്ട ഒരു പുലർച്ചക്ക് ട്രക്കിന്റെ പിറകിൽ ഒരു കാർ വന്നിടിച്ചു. വണ്ടി മൊത്തം ഒന്ന് കുലുങ്ങി. സീറ്റിൽനിന്നും പൊങ്ങി തല ടേപ്‌റെക്കോർഡറിന്റെ സ്പീക്കറിൽ ഇടിച്ചു. കണ്ണാടിയിലൂടെ പിറകിൽ എതോ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് മിന്നി മറഞ്ഞു. പിറകിലെ സ്റ്റപ്പിനി ടയർ അത് ഉറപ്പിച്ചു വച്ച സ്റ്റാൻഡിൽ നിന്നും വേർപെട്ട് മുന്നിലൂടെ ഉരുണ്ടുപോയി.
വണ്ടിയൊതുക്കി ഇറങ്ങിയപ്പോൾ കവിളിലൂടെ ഒരു തണുപ്പ് അരിച്ചിറങ്ങി. നോക്കുമ്പോൾ കൈയിലൂടെ ചോരച്ചാൽ ഒഴുകി. തലയിൽ തപ്പി നോക്കിയപ്പോൾ നീണ്ടൊരു മുറിവ് നീറ്റലോടെ വിരലിൽ തടഞ്ഞു. വേഗം തോർത്തെടുത്ത് അമർത്തിക്കെട്ടി.
വണ്ടിയുടെ പിൻഭാഗം പറ്റെ തകർന്നുപോയിരുന്നു. കുറ്റം എന്‍റെതല്ലെങ്കിലും മുറിവിന്റെ വേദനയും അപകടത്തിന്റെ നടുക്കവും മരവിപ്പും. അപ്പോഴേക്കും ഇരുട്ടിൽ നിന്നും കന്തൂറയിൽ മുഴുവൻ ചോരപ്പാടുകളോടെ ഒരു രൂപം കയറി വന്നു. കണ്ടപാടെ അയാൾ ചീത്തപറയാൻ തുടങ്ങി.
ലേസ് ഹാദ.. മാഫി മു ഖ് .. എന്താ.. നിനക്ക് ബുദ്ധിയില്ലെ എന്ന്! ഒന്നും അറിയാത്ത എന്നോടാണ് ചോദ്യം! ഞാൻ നടുറോഡിൽ ബ്രേക്കിട്ടു നിർത്തിയത് കൊണ്ടാണത്രേ അയാളൂടെ കാർ പിന്നിൽ വന്നിടിച്ചത്..!
എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ആവോളം ശ്രമിച്ചു. പക്ഷെ അയാൾക്ക് അതൊന്നും കേൾക്കാനുള്ള ക്ഷമയില്ല. മേലാകെ ചോരയുണ്ടെന്നല്ലാതെ കാര്യമായ മുറിവൊന്നും അയാൾക്കില്ലെന്ന് മാത്രം മനസ്സിലായി. കഴിയുന്ന വാക്കുകളിൽ ഞാൻ എന്നേയും പ്രതിരോധിക്കാൻ ശ്രമിച്ചു.
എന്റെ ഭാഗ്യത്തിന് ഞങ്ങളുടെ തർക്കത്തിനിടയിലേക്ക് അയൽത്തോട്ടത്തിലേ ഡ്രൈവറായ ബഷീർ വണ്ടി നിർത്തി. ബഷീറിന് എന്നേക്കാൾ ധൈര്യമുണ്ട്. അവൻ അയാളോട് കട്ടായം പറഞ്ഞു:
അന്ത ഗൾത്താൻ ..നീയാണ് തെറ്റ് ചെയ്തത്... നീ ഉറങ്ങിപ്പോയതാണ് കാരണം. എന്നെ ഓവർടേക്ക് ചെയ്ത് വരുമ്പോൾതന്നെ ഞാൻ ഹോണടിച്ച് നിനക്ക് മുന്നറിയിപ്പ് തന്നിരുന്നു.. കല്ലി.. ഈജി സുർത്ത.. പോലീസ് വരട്ടെ...
ബഷീർ എന്നോട് പറഞ്ഞു: അവന്റെ വണ്ടി ഇനി ഒന്നിനും പറ്റില്ല.. പഹേന് അതിന്റെ കലിപ്പാണ്.. വണ്ടീടെ കോലം കണ്ടാ ഓൻ രക്ഷപ്പെട്ടതന്നെ ഭാഗ്യം..
മാഫി..ഗദ്ദാബ്.. ഇല്ല.. നുണ..നുണ.. കുല്ലു ഹിന്ദി സെയിം സെയിം.. എല്ലാ ഹിന്ദിയും ഒരുപോലെയാണ്.. എന്നൊക്കെ പിറുപിറുത്ത് അയാൾ കാറിത്തുപ്പി. അപ്പോഴേക്കും പോലീസ് വണ്ടി എത്തി. അയാൾ ഞങ്ങൾക്ക് മുമ്പേ ചെന്ന് പോലീസുകാരോട് സംസാരിച്ചു.
പോലീസുകാർ വന്ന് സലാം ചൊല്ലി കൈ തന്നു. നാട്ടാചാരപ്രകാരമുള്ള വിശേഷങ്ങൾ ചോദിച്ചു. തലയിലെ കെട്ടഴിച്ചു നോക്കി. പിന്നെ ഔദ്യോഗികമായ ചോദ്യങ്ങൾ .
ബത്താക്ക..?
ലൈസൻസ്..?
അർബാബിന്റെ പേര്?
വണ്ടിയുടെ ബുക്കും പേപ്പറും..
എല്ലാം പരിശോധിച്ചശേഷം തെല്ല് ഗൗരവത്തോടെയാണ് അടുത്ത ചോദ്യം:
നീ എന്തിനാണ് നടുറോഡിൽ വണ്ടി ബ്രേക്കിട്ടു നിർത്തിയത്?
എന്റെ ഭാഗത്ത് നിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ലെന്ന് നല്ല ഉറപ്പുണ്ട്. എന്നാലും ഉള്ളിൽ ഒരു പേടിയുണ്ട്.
സർ.. അങ്ങിനെയല്ല ഉണ്ടായത്.. ഇദ്ദേഹത്തിൻറെ വണ്ടി എന്റെ വണ്ടിയുടെ പിന്നിൽ വന്നിടിക്കുകയായിരുന്നു. അപ്പോഴാണ് ഇൻഡിക്കേറ്റർ ഇട്ട് വണ്ടി സൈഡിലേക്ക് മാറ്റി നിർത്തിയത്..
ഉണ്ടായ കാര്യങ്ങൾ മാത്രം പറഞ്ഞു.
നുണ.. നുണ ഈ ഹിന്ദി നുണ പറയുകയാണ്.. അയാൾ പോലീസുകാരുടെ ഇടയിലേക്ക് ചാടിക്കയറി പറഞ്ഞു.
അന്ത മാഫി കലാം.. താങ്കൾ സംസാരിക്കേണ്ട.. മുതിർന്ന പോലീസുകാരൻ അയാളെ ശാസിച്ചു.
പോലീസുകാർ ടോർച്ചെടുത്ത് റോഡി ലുടനീളം പരിശോധിച്ചു. ബ്രേക്കിട്ടതിന്റെ അടയാളങ്ങൾ കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം പരിസര വിവരണമൊക്കെ എഴുതിയെടുത്തു.
ഇത് നിന്റെ മാത്രം തെറ്റാണ്.. ഇവൻ തികച്ചും നിരപരാധിയാണ്..
പോലീസുകാർ അയാളോട് തീർത്തു പറഞ്ഞു. പിന്നെ എന്റെ നേരെ തിരിഞ്ഞു.
നീ പേടിക്കേണ്ട.. സ്റ്റേഷനിലെ നടപടിക്രമങ്ങൾ കഴിഞ്ഞ് നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം.
സ്റ്റേഷനിൽ ചെന്ന് അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും അർബാബ് ഓടിപ്പിടഞ്ഞെത്തി. മുഖം ദേഷ്യത്താൽ ചുവന്നിരിക്കുന്നു. എന്നെ തെല്ലും ഗൗനിക്കാതെ നേരെ വണ്ടി കിടക്കുന്നിടത്തേക്ക് പോയി. നാലുപുറവും നടന്ന് അതിന്റെ കേടുപാടുകൾ പരിശോധിച്ചു. തിരിച്ചുവന്ന് ഗൗരവത്തിൽ പോലീസുകാരോട് ചോദിച്ചു:
മിൻ ഫീ ഗൽത്താൻ... ആരാണ് തെറ്റുകാരൻ?
ലൈഷ് ഹാദാ.. എന്താണിത്..?
ഒരു പോലീസുകാരന് ആ ചോദ്യം അത്ര പിടിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ എന്റെ വിഷമം അയാൾക്കെങ്കിലും മനസ്സിലായിട്ടുണ്ടാവും.എന്നെ ചൂണ്ടി അയാൾ പറഞ്ഞു:
ആദ്യം നീ നിന്റെ ഹിന്ദിക്ക് വല്ലതും പറ്റിയോന്ന് ചോദിക്ക്.. എന്നിട്ടല്ലേ ബാക്കിയൊക്കെ.. അവന്റെ തലയിലെ കെട്ട് നീ കണ്ടില്ലേ ? മിസ്ക്കീൻ.. ഇവിടെ ഇവന്റെ ബാപ്പയേപ്പോലെയല്ലേ നീയും..
അർബാബ് ഒരു വളിച്ച ചിരിയോടെ എന്റെ അടുത്തുവന്നു:
മുഹമ്മദ് കൈഫാലക്ക്.. എന്താ ഉണ്ടായത് ?
തലയിലെ മുറിവിന്റെ വേദന നാവിൽ തടഞ്ഞിട്ടും അർബാബിനോട് നടന്നതെല്ലാം വിശദീകരിച്ചു.
മുഴുവൻ കേൾക്കാനുള്ള ക്ഷമയൊന്നുമില്ല. അതിനിടയിൽ പറഞ്ഞു: ഞാൻ വണ്ടിയിലെ പുല്ലൊക്കെ മാറ്റിക്കേറ്റി നവാസിനെ വിട്ടശേഷം വേഗം തിരിച്ചു വരാം..!
സ്റ്റേഷനിലെ നടപടിക്രമങ്ങൾ തുടങ്ങിയപ്പോഴേക്കും അർബാബ് തിരിച്ചെത്തി. വണ്ടിയുടെ അറ്റകുറ്റപ്പണിയും എന്റെ ഹോസ്‌പിറ്റൽ ചിലവും അടക്കം എല്ലാം ഇടിച്ച വണ്ടിക്കാരന്റെ ഇൻഷുറൻസ് കമ്പനി വഹിക്കുമെന്ന് അറിഞ്ഞപ്പോഴായിരിക്കും ആ മുഖത്ത് ഇത്തിരി തെളിച്ചമൊക്കെ ഉണ്ട്. അർബാബിന്റെ വിലയും നിലയും മനസ്സിലായത് കൊണ്ടാവാം ഇടിച്ച വണ്ടിക്കാരന്റെ പത്തിയും താണു.
തലയിൽ ആറേഴ് തുന്നിക്കെട്ടലും ഒരാഴ്ച്ച നീണ്ട ലീവും സഹിതം അർബാബ് എന്നെ താമസസ്ഥലത്ത് ഇറക്കിയപ്പോഴേക്കും സമയം ഉച്ചയായി. അതിന്റെയൊരു അനിഷ്ടം മുഖത്തുണ്ടെങ്കിലും എന്റെ പുറത്തു തട്ടി പറഞ്ഞു:
കല്ലി നോം..സൈൻ...
ഇഷ്ടം പോലെ ഉറങ്ങിക്കൊള്ളാനാണ് ഇപ്പോൾ പറയുന്നത്! പക്ഷെ ഒരു സപ്നമായിട്ടാണെങ്കിലും ആ ഉറക്കത്തിലേക്ക് എപ്പോഴാണ് വിറളിപിടിച്ചു കയറിവരിക എന്നറിയില്ല.
എന്തൊക്കെയാണെങ്കിലും അഞ്ചുമാസത്തെ ഒമാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ലീവിന്റെ സുഖവും ദുഖവും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകുന്നത്. അതിന്റെ ആശ്വാസം മാത്രം.
എനിക്ക് ഒട്ടും പരിചയമില്ലാത്ത പ്രവാസ ലോകത്തേക്ക് ഇതിലെ ചില ബിംബങ്ങൾ കൊണ്ടെത്തിച്ചു. താങ്കളുടെ ആഖ്യാനം മനോഹരമായിരിക്കുന്നു. അടുത്ത ഭാഗം വേഗം വരുമെന്നും പ്രതീക്ഷിക്കുന്നു 🙏
ReplyDeleteവരവിനും വായനക്കും അഭിപ്രായത്തിനും നന്ദി. അടുത്ത ഭാഗം അടുത്തമാസം പ്രതീക്ഷിക്കാം.
Deleteമരുഭൂമിയിലെ ചൂടിൽ അനുഭവങ്ങളുടെ കൊടുങ്കാട് പേറുന്നവനാണ് സാധാരണക്കാരനായ ഓരോ ഗൾഫ് പ്രവാസിയും...
ReplyDeleteവായനക്കും അഭപ്രായത്തിനും നന്ദി.
Deleteആടുജീവിതം വായിച്ചത് ഓർമ്മ വരുന്നു..
ReplyDeleteവളരെ സന്തോഷം.
Deleteഎന്തൊരു ജീവിതമാണ്!!?
ReplyDelete// ആറുമാസം മുമ്പുള്ള ഒരു പ്രാതകാലം വന്നു ഓർമ്മയുടെ വാതിൽ തുറന്നു. //
എത്ര മനോഹരമായ ഫ്ലാഷ്ബാക്ക് കട്ട്!
അഭിനന്ദനങ്ങൾ.
വായനക്കും അഭിപ്രായത്തിനും നന്ദി പറയുന്നു.
Deleteരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ReplyDeleteകുറച്ചു ക്കാലെത്തെ ഗൾഫു ജീവിതം ഓർമ്മയിലേയ്ക്ക് കൊണ്ടു വന്നീയെഴുത്ത് !
ReplyDeleteഹൃദയസ്പർശിയായ വിവരണം.
ആശംസകൾ മാഷേ
വളരെ സന്തോഷം മാഷേ..
Deleteമരുഭുമിയിലെ ജീവിതത്തിനിടയിലെ നഷ്ടങ്ങൾ എന്തെല്ലാം എന്ന് വേദനയോടെ തിരിച്ചറിയുന്നു.
ReplyDeleteഓർമ്മകൾ മരിക്കില്ലല്ലോ
Deleteലീവിൻ്റെ സുഖവും ദുഖവും. നല്ല ആഖ്യാനം. ഗൾഫ് ജീവിതത്തിൻ്റെ കഷ്ടപ്പാടുകൾ
ReplyDeleteസന്തോഷം സർ..
Deleteകഥ ഇഷ്ടമായി. ആടുജീവിതത്തിെലെ ഒരു അദ്ധ്യായം വായിച്ച ഫീൽ
ReplyDeleteവായിച്ചതിനും അഭിപ്രായത്തിനും നന്ദി..
Deleteമറുനാട്ടിൽ സ്വദേശിയോടുള്ള കൂറ് കാണിക്കാതെ , ന്യായത്തിന്റെ ഭാഗത്തു നിന്ന ആ പോലീസുകാർ, ഹൃദയമില്ലാത്ത അർബാബിന്റെ കച്ചവട മനസ്സ് , കഷ്ടപ്പാടുകളുടെ ഹിന്ദി പ്രവാസ ജീവിതവും , വരച്ചു കാട്ടിയ നല്ല കഥ . എന്റെ ആശംസകൾ.
ReplyDeleteഅങ്ങനെയുള്ള അനുഭവങ്ങൾ ആണ് ഇപ്പോഴും മറക്കാതെ ഓർമ്മിപ്പിക്കുന്നത്..വായനക്കും അഭിപ്രായത്തിനും നന്ദി..
Deleteഞാനിവിടെ രണ്ടു മൂന്നു തവണ വന്നു തിരിച്ചു പോയി -----എന്തെഴുതണമെന്നറിയാതെ !കാരണം ഈ വായനക്ക് എനിക്ക് 'തുടര്‍ച്ച 'യില്ല ...ഒന്നു പറയാം ബ്ലോഗ് മനോജ്ഞവും അത്യാകര്‍ഷകവുമായി .സന്തോഷം .അഭിനന്ദനങ്ങള്‍ !!
Deleteഹൃദയസ്പർശിയായ കുറിപ്പ്
ReplyDeleteഹൃദ്യം.. മുഴുവൻ വായിക്കാൻ കാത്തിരിക്കുന്നു.
ReplyDeleteഞാൻ ജോലിക്കിറങ്ങുമ്പോൾ എന്റെ അച്ഛനും ഇങ്ങനെയായിരിരുന്നു. ഇടവഴിയിലൂടെ ഒപ്പം വരും.
പ്രവാസത്തിന്റെ നൊമ്പരങ്ങളും
ReplyDeleteപ്രശ്‌നങ്ങളും നന്നായി ആവിഷ്‌കരിച്ചിരിക്കുന്നു
മരുഭൂമിയിലെ ജീവിതം . ഹൃദയസ്പർശിയായി
ReplyDeleteഹൃദയം തൊട്ട വായന നൽകി ഈ എഴുത്ത്. സലാം
ReplyDeleteറിസയുടെ ഓരോ ഭാഗവും പ്രവാസത്തിന്റെ ഓരോ മുഖങ്ങൾ കാണിച്ചു തരുന്നുണ്ട്. അഞ്ചും ആറും ഭാഗങ്ങൾക്കിടയിൽ വന്നതുപോലെ നീണ്ട ഇടവേള ഇടാതെ അടുത്തത് വേഗം വരുമെന്ന പ്രതീക്ഷയോടെ.......
ReplyDeleteനല്ല രീതിയിൽ അവതരിപ്പിച്ച വിവരണം... സൗമ്യം....
ReplyDeleteഇടക് അറബി കൂടി ചേർത്തത് നന്നയിട്ടുണ്ട്...😀😀 രക്ഷപ്പെട്ടു എന്നത് ഭാഗ്യം...
സുഹൃത്തേ നല്ല കവിതകള്‍ എഴുതുന്ന വ്യക്തിയാണല്ലോ?വരട്ടെ നല്ല നല്ല കവിതകള്‍ ഈ കത്തും വേനലില്‍....അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ !!
ReplyDeleteപുറകോട്ട് പോയിട്ട് വേഗം വരാം ട്ടോ .
ReplyDelete😥😥👍
ReplyDeleteകുറെ പറയാനുണ്ട് ...അല്പം അനാാരോഗ്യ- ഹോസ്പിറ്റല്‍ പ്രശ്നങ്ങള്‍ ...ഭേദമായ്ട്ടില്ല ...അടുത്ത് തന്നെ കാണാം
ReplyDeleteവീണ്ടും വന്നുകണ്ടതിൽ സന്തോഷത്തേക്കാൾ വളരെ വിഷമം തോന്നുണ്ടെങ്കിലും നന്ദി അറിയിക്കട്ടെ.. എല്ലാ ബുദ്ധിമുട്ടുകളും എത്രയും പെട്ടെന്ന് സുഖമായി പഴയ ഊർജ്ജസ്വലതയോടെ 'ഈ' വഴിയിൽ കണ്ടുമുട്ടാൻ ഇടവരുത്തട്ടെ എന്ന് വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു..
Delete